കരുതുന്ന നല്ല നാഥൻ

ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയിൽ ആണ് ജോനാഥാൻ എൽവി എന്ന ദരിദ്രനായ മനുഷ്യന്റെ വീട്.
വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യൻ ദിവസവും നാലു നേരം പ്രാർഥിക്കുന്ന മനുഷ്യൻ ആയിരുന്നു.
മരിയ എന്ന തന്റെ ഭാര്യ, എഡ്വിൻ എന്ന മകൻ എന്നിവർ അടങ്ങുന്ന ഒരു ചെറിയ കുടുംബം.

തെംസിന്റെ കരയിൽ, അദ്ദേഹത്തിന് ഒരു ചെറിയ കൃഷി ഉണ്ടായിരുന്നു.വൈകുന്നേരങ്ങളിൽ  തെംസ് നദിയിൽ മീൻ പിടിക്കുവാൻ അദ്ദേഹം പോകാറുമുണ്ടായിരുന്നു.
പലപ്പോഴും നിരാശൻ ആയി അദ്ദേഹം മടങ്ങി വരും.അപ്പോഴെല്ലാം അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്;
"ഇന്നേ ദിനത്തെക്കാളും ശ്രേഷ്ടമായി നാളെ നീ എനിക്കായി ഒരിക്കിയിട്ടുള്ളത് ഓർത്ത് നാഥാ നിനക്ക് നന്ദി....."

തന്റെ പിതാവിന്റെ പ്രാർത്ഥന ഇങ്ങനെ കേൾകുന്ന മകൻ എഡ്വിൻ  പിതാവിനോട് ചോദിക്കുന്ന ഒരു പതിവ് ചോദ്യം ഉണ്ടായിരുന്നു;
"ഡാഡി എന്താണ് നാളത്തേക്ക് ദൈവം നമുക്ക്‌ ഒരുക്കുന്നത്....?"

അത് കേൾകുന്ന ജോനാഥാൻ ഇങ്ങനെ പറയും;
"മകനേ, നമ്മൾ വിചാരിക്കുന്നതിനെക്കാൾ ശ്രേഷ്ടമായി ദൈവം നമുക്ക് നൽകും.കാരണം, ദൈവത്തിന്റെ ദാനം അത് ഏറ്റവും വിലയേറിയത് ആണ്.നമ്മൾ ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അപ്പുറം തരുവാൻ അവൻ പ്രാപ്തൻ ആണ്....."

പലപ്പോഴും തെംസ്
നദി കരകവിഞ്ഞ് ഒഴുകാറുണ്ട്.അപ്പോൾ അതിൽ കൂടി മൃഗങ്ങളും,മരത്തടികളും ഒഴുകി വരുന്നത് സാധാരണമായിരുന്നു.അത് ഒക്കെയും നീന്തി എടുത്തു അന്വേഷിച്ചു വരുന്നവർക്ക് ജോനാഥാൻ പലപ്പോഴും തിരികെ നൽകാറുമുണ്ടായിരുന്നു.

ഒരിക്കൽ ഒരു മഴ കാലത്ത്, രാത്രിയിൽ ഒരു ആടിന്റെ കരച്ചിൽ കേട്ട് ജോനാഥാൻ ഉണർന്നു.താൻ കരച്ചിൽ കേട്ട ലക്ഷ്യം വെച്ച് നീന്തി ചെന്നപ്പോൾ ഒരു പലകയിൽ പിടിച്ചു ഒഴുകി വരുന്ന ഒരു ആട്.അതിനെയും എടുത്തു കരയിൽ കയറുമ്പോൾ എഡ്വിൻ പറഞ്ഞു.
"ഡാഡി ഇതിനെ അന്വേക്ഷിച്ച്‌ ആരും അടുത്ത ദിവസങ്ങളിൽ വരാതെ ഇരുന്നാൽ എനിക്ക് ഇതിനെ സൂപ്പ് ആക്കി  തരുമോ......?"

മകന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ജോനാഥാൻ ചിരിച്ച് കൊണ്ട് പറഞ്ഞു;
"ഒരിക്കലും ഇല്ല എഡ്വിൻ, നിന്റെ ഡാഡി അങ്ങനെ ചെയ്യില്ല...."
എഡ്വിൻ തിരിച്ച് ചോദിച്ചു;
"ഡാഡി, ദൈവം നല്കിയ സമ്മാനം ആണ് ഇത് എങ്കിലോ....?"
ജോനാഥാൻ ചിരിച്ചു കൊണ്ട് തുടർന്നു;
"ഇല്ല എഡ്വിൻ, ആ സമ്മാനം ഞാൻ വേണ്ട എന്ന് വെക്കും...."
നിറഞ്ഞ കണ്ണുകളോടെ ആ നിഷ്കളങ്ക ബാല്യം തന്റെ കിടക്കയിലേക്ക് മടങ്ങി.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു വൃദ്ധയായ സ്ത്രീ തന്റെ ആടിനെ അന്വേഷിച്ചു ജോനാഥന്റെ വീട്ടിൽ എത്തി.തന്റെ മൃഗത്തെ തിരിച്ച് ലഭിച്ചപ്പോൾ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു;
"കുഞ്ഞേ, നീ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ദൈവം ഒരു വലിയ പ്രതിഫലം നിനക്ക് നല്കും..."

ദിവസങ്ങൾ കടന്നു പോകവേ, ഒരുനാൾ ഇംഗ്ലണ്ട് മുഴുവനും ഒരു ശക്തമായ കാറ്റും,മഴയും തുടങ്ങി.ദിവസങ്ങൾ പോകും തോറും അത് ശക്തി പ്രാപിച്ചു.തെംസ് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങി.
നമ്മുടെ പ്രിയ ജോനാഥന്റെ കൃഷിയിടം മുഴുവൻ വെള്ളത്തിൽ ആയി.ആഹാരത്തിനുള്ള മാർഗങ്ങൾ എല്ലാം അടഞ്ഞു.ആ പാവം കുടുംബം പട്ടിണിയുടെ വക്കിൽ എത്തി. അങ്ങനെ ഒരു വൈകുന്നേരം ആയപ്പോൾ എഡ്വിൻ വിശന്നു കരച്ചിൽ ആരംഭിച്ചു.
ജോനാഥാൻ തന്റെ മകനെ ചേർത്ത് പിടിച്ചു ചങ്ക് പിടയുന്ന വേദനയോടെ ഇങ്ങനെ പ്രാർത്ഥിച്ചു;
"ദൈവമേ, എന്റെ കുഞ്ഞിന്റെ വിശപ്പ്‌ മാറ്റുവാൻ അവിടുന്ന് സഹായിക്കേണം.ഞാൻ വിശ്വസിക്കുന്നു,ഇന്നലെയെക്കാൾ ശ്രേഷ്ടമായി ഇന്ന് എന്നെ പോഷിപ്പികുവാൻ കഴിവുള്ള ദൈവം ആണ് അവിടുന്ന് എന്ന്.. "

മരിയയും ജോനാഥാനും കരങ്ങൾ ചേർത്ത് പിടിച്ച് വിശന്ന വയറുമായി തളർന്ന് ഉറങ്ങിയ തങ്ങളുടെ പൈതലിനു വേണ്ടി ദൈവ സന്നിധിയിൽ നിലവിളിച്ചു. അവരുടെ പ്രാർത്ഥന ശബ്ദം മഴയുടെ മുഴക്കത്തിൽ അലിഞ്ഞു പോയി എങ്കിലും നീതിമാനായ ആ മനുഷ്യന്റെ ശ്രദ്ധയോട് കൂടിയ ആ പ്രാർത്ഥന അത് എത്തേണ്ടിടത് എത്തുക തന്നെ ചെയ്തു.

അതിരാവിലെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോനാഥാൻ ചാടി എഴുന്നേറ്റു.ചുവരിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് ജോനാഥാൻ നോക്കി പുലർച്ചെ മൂന്ന് മണി സമയം.ഈ നേരത്ത് ആരാണ് ഇത്.......?

മരകതകിന്റെ പാളി വലിച്ചു തുറന്ന ജോനാഥാൻ പുറത്തേക്കു നോക്കി.ഒരു റാന്തൽ വിളക്കിന്റെ വെളിച്ചം ആണ് ആദ്യം കണ്ണിൽ ഉടക്കിയത്.തൊട്ടു പിറകിൽ മഴകൊട്ടും,തൊപ്പിയും വെച്ച് ഒരു ഉയരം ഉള്ള മനുഷ്യൻ.
ആ മനുഷ്യൻ ജോനാഥാനോട് ഇങ്ങനെ പറഞ്ഞു;
"സ്നേഹിതാ എന്നെ ഒന്ന് സഹായികുമോ.ഞാൻ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ പട്ടണത്തിലെ ഒരു വ്യാപാരി ആണ്.ഞാൻ കച്ചവട ആവശ്യത്തിനായി പോകുകയാണ്..പക്ഷെ, ഈ ആർത്തു ഒഴുകുന്ന തെംസ് നദി എന്റെ യാത്രയെ അപ്പാടെ മാറ്റി കളഞ്ഞു.എന്റെ പായകപ്പൽ തകർന്നു പോകും.എന്റെ ജീവൻ പോലും നഷ്ടപെട്ടെക്കാം.ആയതിനാൽ നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം.ഞാൻ എന്റെ പായ്കപ്പൽ ഇവിടെ അടുപിച്ചിട്ടുണ്ട്.അതിൽ ഉള്ള ഭാരം എനിക്ക് കുറക്കണം.നദിയിൽ കളയുവാൻ ഞാൻ തുടങ്ങിയപ്പോൾ ആരോ എന്നെ തടയുന്നപോലെ എനിക്ക് തോന്നി.അപ്പോഴാണ് ഞാൻ ഈ വീടിൽ റാന്തൽ വെട്ടം കണ്ടത്....."

ജോനാഥാൻ ആ മനുഷ്യനോടൊപ്പം വഞ്ചി അടുപ്പിച്ച സ്ഥലത്തേക്ക് നടന്നു.അയ്യാൾ ഇറക്കി വെക്കുന്ന സാധനങ്ങൾ നിറഞ്ഞ തടി പെട്ടികൾ ഓരോന്നും തന്റെ വീടിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചുകൊണ്ട് ആ മനുഷ്യനോട് ഇപ്രകാരം പറഞ്ഞു;
"ഞാൻ ഇത് ഇവിടെ സൂക്ഷിച്ചു വേച്ചുകൊള്ളാം.നിങ്ങൾ എപ്പോൾ വന്നാലും ഇത് മടക്കി എടുത്തു കൊണ്ടുപോകാം..."

ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു; "ഒരിക്കലും ഞാൻ ഈ വഴി ഇനി  വരില്ല.ഇതിൽ ഉള്ളതെല്ലാം നിങ്ങൾ ഉപയോഗിച്ച് കൊള്ളൂ.ഞാൻ പോകുന്നു.നേരം പുലരുമ്പോൾ എനിക്ക് പട്ടണത്തിൽ എത്തണം..നന്ദി....സ്നേഹിതാ..."

നേരം പുലർന്നപ്പോൾ എഡ്വിൻ ഉണർന്നു ഡാഡിയെ അന്വേഷിച്ചു.പുറത്തു വരാന്തയിൽ ഇരിക്കുന്ന പെട്ടികൾ തുറന്ന് പരിശോധിക്കുന്ന പിതാവിനെ കണ്ടു അവൻ ചോദിച്ചു;
"ഡാഡി എന്താണ് ഇത്......?"
അവന്റെ കുഞ്ഞു കയ്യിലേക്ക് ഒരു ടിൻ എടുത്തുവെച്ചു കൊടുത്തു ജോനാഥാൻ പറഞ്ഞു.);
"എഡ്വിൻ, ഇത് ആടിന്റെ ഇറച്ചി ഉണക്കിയതാണ്.നിന്റെ അമ്മയോട് പറയു ഇത് സൂപ്പ് ആക്കി തരുവാൻ.
ഡാഡി എപ്പോഴും പറയാറില്ലേ;ശ്രേഷ്ഠമായ ഒന്ന് ദൈവം നല്കും എന്ന്.ഇതാണ് ആ സമ്മാനം.നമുക്കായി ദൈവം ഒരുക്കി തന്ന വലിയ സമ്മാനം.അരിയും..ഗോതമ്പും...കമ്പിളിയും...മത്സ്യവും...ഇറച്ചിയും എല്ലാം ഇതിൽ ഉണ്ട്...
ഇത് ഒക്കെയും നമ്മുക്ക് നല്കിയ ദൈവത്തിനു നമ്മൾ എപ്പോഴും നന്ദി അർപ്പിക്കേണം.ഇതിനെക്കാൾ ഉപരിയായി ഇനിയും ദൈവം നമ്മെ നടത്തും...."

കയ്യിൽ ഇരുന്ന ടിൻ എടുത്തുഅടുക്കളയിലേക്കു ഓടുമ്പോൾ,ആ കുഞ്ഞു കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു.. അപ്പോഴും അവന്റെ ചുണ്ടിൽ കൂടി
തന്റെ മാതാപിതാക്കളിലൂടെ കേട്ടറിഞ്ഞ ആ ദൈവത്തെ പിഞ്ചു ബാലൻ സ്തുതിച്ച് കൊണ്ടിരുന്നു..

ജോനാഥാൻ എൽവി എന്ന ഈ നല്ല മനുഷ്യന്റെ ജീവിതം നമ്മുക്ക് ഒരു പാഠം ആകട്ടെ. 
ഒന്നിനെയും കുറിച്ച് ഓർത്ത് വിചാരപ്പെടാതെ എല്ലാ ആവശ്യങ്ങളും സ്തോത്രത്തോടെ നാഥനോട് അറിയിച്ചു കാത്തിരിക്കാം..

ഇന്നിനേക്കാൾ ശ്രേഷ്ഠമായ നല്ലയൊരു നാളെക്കായി..നല്ല പ്രത്യാശയോടെ..

അതുകൊണ്ട് അവൻ തക്ക സമയത്ത് നിങ്ങളെ ഉയർത്തേണ്ടതിനു ദൈവത്തിന്റെ ബലമുള്ള കൈക്കിഴിൽ താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്തകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ..
(1 പത്രോസ് 5 ന്റെ 6,7)



Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...