ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന...
വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ! മിഠായിപ്പൊതി അരികില്‍ വെച്ച് പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക് ആ കവറില്‍ നിന്ന് മിഠായി കഴിക്കുന്നു. അപ്പോഴാണ് മറ്റൊരാള്‍ അവിടെ വന്നിരുന്ന് തന്‍റെ കവറില്‍ നിന്ന് മിഠായി എടുത്തു കഴിക്കുന്നത്!!! സ്‌ത്രീക്ക് അയാളോട് അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത് അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ് അറിയുന്നത്, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്! അവളിതുവരെ എടുത്ത് കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട് മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ് തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി. വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ് ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ് ഒരു ജഡമാണ്. നാമെന്തിന് ജഡം സൂക്ഷിക്കുന്നവരാകണമെന്ന് ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്..