വാട്‌സ്ആപ്പ് ജ്ഞാനി

വാട്‌സ്ആപ്പ് ജ്ഞാനി

അച്ഛൻ ജോലിക്കു പോകുന്ന ശബ്ദം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്.ഇന്ന് പതിവിലും വൈകിപ്പോയി എണീക്കാൻ.കൈ നീട്ടി അടുത്തു കിടന്നിരുന്ന മൊബൈൽ ഫോൺ അവൻ സ്വിച്ച് ഓൺ  ചെയ്തു.

ഭാഗ്യം ഇന്നലെ രാത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഉറങ്ങിയതു
കൊണ്ട് ജീവൻ രക്ഷപ്പെട്ടു..…!
ആയിരം വര്ഷങ്ങൾക്കൊരിക്കൽ ഭൂമിയിലേക്ക് വരുന്ന 'ഗാമ' രശ്മികൾ ഇന്നലെ രാത്രി കൃത്യം രണ്ടു മണിക്ക് ആണത്രേ ഭൂമിയിൽ
പതിച്ചത്.ആ സമയത്തു ഭൂമിയിൽ ഓണാക്കി വച്ചിരിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്നും ഭീകര വികിരണങ്ങൾ ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യും പോലും..വൈകി ആണെങ്കിലും അതിനെ
പറ്റിയുള്ള വാട്‌സ്ആപ്പ് മെസ്സേജ് കിട്ടിയത് കൊണ്ട് ഫോൺ ഓഫ് ചെയ്യാൻ പറ്റി.. ഇല്ലെങ്കിൽ എന്തായേനെ തന്റെ അവസ്ഥ..?

അവൻ ഫോണിൽ നെറ്റ് ഓൺ ചെയ്ത് കാലത്ത് തനിക്ക് വന്ന എല്ലാ ഗുഡ് മോർണിംഗ് മെസ്സേജുകൾക്കും മറുപടി കൊടുത്തു.പെട്ടന്നാണ് അവനു ഒരു കാര്യം ഓർമ വന്നത്.
ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു അവൻ വേഗം തന്നെ ഫ്രിഡ്ജ് തുറന്ന് ഒരു മുഴുവൻ കുപ്പി വെള്ളം ഒറ്റ കമത്തിനു കുടിച്ചു തീർത്തു..കാലത്ത് വെറും വയറ്റിൽ ഒരു ലിറ്റർ വെള്ളം കുടിച്ചാൽ വായിലെ ബാക്ടീരിയകൾ വയറിലേക്ക് എത്തുകയും
വയറിലെ അൾസർ വരാതെ നോക്കുകയും ചെയ്യുമെന്ന ഹെൽത്ത് ടിപ്പ്
ഫാമിലി ഗ്രൂപ്പിൽ ആണല്ലോ
അവൻ കണ്ടത്..

കോളേജിലേക്ക് പോകാൻ നോക്കവേ അവനു നിമ്മിയുടെ ഒരു മെസ്സേജ് വന്നു.ഞാൻ നിങ്ങളുടെ ആരാണെന്ന് അറിയാൻ താഴെ കൊടുത്ത നമ്പറുകളിൽ ഒന്നു സെലക്ട് ചെയ്യൂ എന്നായിരുന്നു അത്.നിമ്മിയോട് ഒരു താല്പര്യം ഉള്ളത് കൊണ്ട് തന്നെ നന്നായി ആലോചിച്ച് അവൻ 15 എന്ന തന്റെ ഭാഗ്യ സംഖ്യ തന്നെ അവൾക്ക് അയച്ചു കൊടുത്തു.

മറുപടിക്കായി അക്ഷമയോടെ കൊറേ കാത്തിരുന്നെങ്കിലും  മറുപടിയൊന്നും കാണാത്തതിൽ മടുത്ത് അവൻ കോളേജിലേക്ക് പുറപ്പെട്ടു.

അങ്ങനെ ബസ്സ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് ട്യൂമർ ബാധിച്ച ഒരു കുഞ്ഞിന് വേണ്ടിയുള്ള മെസ്സേജ് അവനു കിട്ടിയത്.ആ മെസ്സേജ്  ഒരാൾക്ക് അയച്ചാൽ നിർധനയായ ആ കുട്ടിക്ക് 10 പൈസ വച്ചു കിട്ടുമത്രെ..വേഗംതന്നെ ആ മെസ്സേജ് അവൻ പരമാവധി പേർക്ക് ഫോർവേഡ് ചെയ്തു.ജീവ കാരുണ്യപ്രവർത്തനങ്ങളിലുള്ള
തന്റെ ശ്രദ്ധയെ പറ്റിയോർത്ത് അവൻ ഉൽപ്പുളകം കൊണ്ടു.

അവൻ ബസ്സ് കയറി ടൗണിലെ ബസ്സ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ നല്ല മഴ തുടങ്ങി. മഴ കൊള്ളാതെ ഒരു കടയുടെ മുന്നിൽ കേറി നിന്നപ്പോൾ ദേ മൂന്നു നാലു കുപ്പിപ്പാട്ട പെറുക്കുന്ന പിള്ളേർ അങ്ങോട്ട് കേറി വന്നു തന്റെ സൈഡിൽ നിൽക്കുന്നു..
ഇവറ്റകൾക്കൊന്നും വേറെ സ്ഥലമില്ലേ കേറി നിൽക്കാൻ എന്നോർത്തു അവൻ നോട്ടം എതിർ ദിശയിലെ ബസ്സ്സ്റ്റാന്റിലേക്ക് മാറ്റി.

"ശേ..നമ്മുടെ ബസ്സ് സ്റ്റാൻഡ് എന്തൊരു ചെറുതാണ്..ഒരു പഴയ കോണ്ക്രീറ്റ്കെട്ടിടം"

വാട്ട്സ്ആപ്പിൽ കിട്ടിയ അഹമ്മദാബാദ്
ബസ്സ് സ്റ്റാന്റിന്റെ പടം
അവന്റെ മനസ്സിൽ തെളിഞ്ഞു..അതൊന്ന് കാണണം..സിംഗപ്പൂർ തോറ്റു പോകും.ഈ നശിച്ച കേരളത്തിൽ ജനിച്ചു
പോയത്തിൽ അവൻ ഉള്ളാലെ ദുഃഖിച്ചു.

മഴ മാറി ബസ്സിൽ ഇരിക്കുമ്പോഴാണ് അവനു നിമ്മിയുടെ റിപ്ലൈ കിട്ടിയത്.താൻ സെലക്ട് ചെയ്ത 15ആം നമ്പർ പ്രകാരം ഞാൻ അവളുടെ ലവർ ആണത്രേ..

"ഇന്ന് തന്നെ അവളോടുള്ള ഇഷ്ട്ടം അങ്ങു തുറന്നു പറഞ്ഞേക്കാം" അവൻ മനസ്സിൽ കരുതി.

കോളേജിൽ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു, നേരത്തെ എത്തിയാലും ക്ലാസ്സിൽ ഒന്നും കയാറാത്തത് കൊണ്ട് അവനു വലിയ പ്രത്യേകതയൊന്നും തോന്നിയില്ല.

കോളേജിനു ഇടതു വശത്തുള്ള ചായക്കടയിൽ കയറി അവനൊരു സിഗരറ്റ് കത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നിലൂടെ രണ്ടു പയ്യന്മാർ ഫാന്റയും കുടിച്ചു കൊണ്ട് പോകുന്നത് അവൻ കണ്ടത്.

"മണ്ടന്മാർ ...ഫാന്റയുടെ ഡൽഹി ഫാക്ടറിയിലെ എയ്ഡ്സ് രോഗിയായ ഒരു തൊഴിലാളി അവന്റെ എച്ച് ഐ വി കലർന്ന രക്തം ഫാന്റയിൽ കലർത്തിയിട്ടുണ്ടെന്നും അത് കുടിച്ചാൽ എയ്ഡ്സ് വരുമെന്നും കൊച്ചു കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമല്ലേ?.."

ഇത്തരം അത്യാവശ്യ മെസ്സേജുകൾ ഇവർക്ക് ആരും അയക്കുന്നില്ലല്ലോ
എന്നോർത്ത് അവൻ അത്ഭുതം കൂറി.

ഇതൊക്കെ ആലോചിച്ച് കോളേജിലേക്ക് കേറി ഒരു റൗണ്ട് നടന്നപ്പോൾ ആണ് പരിസ്ഥിതി ദിനത്തിന് കോളേജിൽ വച്ച മര തൈകൾ
തിന്നു തീർക്കുന്ന ഒരു പശു അവന്റെ കണ്ണിൽ പെട്ടത്.

ആദ്യം പശുവിനെ ഓടിക്കാം എന്നു വിചാരിച്ചെങ്കിലും മരങ്ങളെക്കാൾ ഓക്സിജൻ പശു തരുമല്ലോ എന്നോർത്തപ്പോൾ അവനത് വേണ്ടെന്നു വച്ചു.

മരം വളർന്നാൽ വെറുതെ കുറെ കാട് പിടിക്കുമെന്നല്ലാതെ വേറെന്താ കാര്യം?
പശു ആണെങ്കിൽ പാലും തരും ചാണകവും തരും..മരത്തിനെക്കാൾ ഓക്സിജനും തരും.!

ഹോ ..വാട്സാപ്പ് ഇല്ലായിരുന്നു എങ്കിൽ തനിക്ക് ഈ ബുദ്ധിയൊക്കെ എങ്ങനെ കിട്ടിയേനെ എന്നോർത്ത് അവൻ നെടുവീർപ്പിട്ടു.

ഉച്ചക്ക് കാന്റീനിൽ കാണാമെന്ന്
നിമ്മിക്കൊരു മെസ്സേജ് അയച്ച് അവൻ വരാന്തയിലൂടെ അലസമായി നടന്നു.
അപ്പോഴാണ് ചീഞ്ഞ മുട്ടയുടെ ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറിയത്.
"കെമിസ്ട്രി ലാബെത്തി..." എന്നോർത്ത് അവൻ ലാബിലേക്ക് നോക്കി.

"ഈ സയൻസ് പിള്ളേർ ദിവസം മുഴുവൻ ലാബിൽ ഇരുന്ന് എന്താണീ കണ്ടു പിടിക്കുന്നത്? ഇവർ പഠിക്കുന്നതും കണ്ടു പിടിക്കുന്നതുമൊക്കെ നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലുമൊക്കേ എത്രെയോ വർഷങ്ങൾക്ക് മുന്നേ എഴുതി വച്ചിട്ടുള്ള കാര്യങ്ങളാണ്.? ഇതൊക്കെ ചെയ്തു സമയം കളയുന്ന നേരം ഇവർക്ക് വല്ല വേദങ്ങളും പഠിച്ചുകൂടെ..?"

ഇതൊക്കെ ആലോചിച്ച് അവൻ വേഗം തന്നെ അവിടെ നിന്നും കാന്റീൻ ലക്ഷ്യമാക്കി  നടന്നു നീങ്ങി.

നിമ്മിയോട് പറയാൻ നല്ല അടിപൊളി റൊമാന്റിക് ഡയലോഗുകൾ ഗൂഗിളിൽ തിരഞ്ഞു പിടിച്ച് കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായി.
കാന്റീനിൽ അവളെയും കാത്ത് അവനിരുന്നു.

ചിരിച്ചു കൊണ്ട് നിമ്മി വന്നു അവന്റെ അടുത്തിരുന്നു.പഠിച്ചു വച്ച പോലെ തന്നെ അവൻ തന്റെ പ്രണയം അവളോട് പറഞ്ഞു.

എന്തായാലും അവൾ തന്നെ ലവ്വ്ർ ആയിട്ടാണ് കാണുന്നത് എന്നു കാലത്ത് വാട്സ്ആപ്പിൽ പറഞ്ഞത് അവനു
നല്ല ആത്മവിശ്വാസം കൊടുത്തു.

പക്ഷെ,
അവന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് നിമ്മി ദേഷ്യപ്പെട്ടു,തന്നെ ഒരു സുഹൃത്തായി മാത്രമേ കാണുന്നുള്ളൂ എന്നും പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റു പോയി.

ഇതും കേട്ട് ചങ്ക് തകർന്ന അവൻ ഉടൻ തന്നെ സ്റ്റാറ്റ്സ് അപ്ഡേറ്റ് ചെയ്തു.

"ഫീലിംഗ് തേപ്പ്...പെണ്ണിന് പണം തന്നെ കാമുകൻ..#മൈ_ലൗ_ഈസ്_ഗോൺ "

ആ ദേഷ്യത്തിനു അവിടെ നിന്നും എണീച്ച്
അവൻ നേരെ ചായക്കടയിലേക്കു കേറി ഒരു സിഗരറ്റ് കൂടി വാങ്ങി.

"മോനെ..ഇന്നന്നെ ഇതു രണ്ടു മൂന്നായി..വലി കൊറേ
കൂടുന്നുണ്ട്, കാൻസർ ഒക്കെ വരും..കൊറക്കണം കേട്ടോ.."
എന്ന അവിഞ്ഞ ഉപദേശത്തോടെ കടക്കാരൻ സിഗരറ്റ് അവനു നേരെ നീട്ടി.

"ക്യാൻസറിന് മരുന്നൊക്കെ ഉണ്ട് ചേട്ടാ..രാത്രി കെടക്കുമ്പോ ഒരു വെളുത്തുള്ളി ചതച്ച് തിന്നാൽ കാൻസർ അല്ല അവന്റെ അപ്പൂപ്പൻ വരെ പമ്പ കടക്കും" എന്നും പറഞ്ഞു അവൻ സിഗരറ്റു കൊളുത്തി.

ഈ ചായക്കടക്കാരൻ ചേട്ടന് ലോക വിവരം തീരെ പോരാ..ഇയാൾക്കും വാട്സ്ആപ്പ് ഉണ്ടെങ്കിൽ
കുറച്ചു നല്ല ഹെല്ത്ത് ടിപ്സ് അയച്ചു കൊടുക്കാമായിരുന്നു എന്ന ആത്മഗതത്തോടെ അവൻ മൊബൈലിൽ മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

അപ്പോഴാണ്

"ചോറ്റാനിക്കരയമ്മേ ശരണം" ഈ മെസ്സേജ്  15 മിനിറ്റിനുള്ളിൽ 15 പേർക്ക് അയച്ചാൽ നിങ്ങൾക്ക് ഐശ്വര്യം വരും,ഇല്ലെങ്കിൽ വലിയ അപകടം വരുമെന്ന മെസ്സേജ് അവനു കിട്ടിയത്.

വേഗം തന്നെ സിഗരറ്റ് വലിച്ചു തീർത്ത് അവൻ ആ മെസ്സേജ് ഓരോരുത്തർക്കായി അയച്ചു കൊടുത്തു കൊണ്ട് റോഡ് മുറിച്ചു കടക്കാൻ തുടങ്ങി.മെസ്സേജ് അയക്കുന്ന ധൃതിയിൽ വളവു തിരഞ്ഞു പാഞ്ഞു വന്ന ലോറി അവന്റെ ശ്രദ്ധയിൽ പെട്ടില്ല.

ലോറി ഡ്രൈവർ പരമാവധി ബ്രേക്ക് പിടിച്ചിട്ടും മുന്നിൽ വന്നു കേറിയ അവനെ രക്ഷിക്കാനായില്ല.പാഞ്ഞു വന്ന ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.
അപകടം കണ്ട് ഓടിക്കൂടിയ ആൾക്കൂട്ടം അവനെ ആശുപത്രിലേക്ക് കൊണ്ട്
പോകുമ്പോൾ അബോധവസ്ഥയിൽ അവൻ പിറുപിറുത്തു..

"പതിമൂന്ന് പേർക്ക് അയച്ചല്ലോ, ബാക്കി രണ്ടു പേർക്ക് അയക്കുന്നതിനും മുന്നേ നീയെന്നെ ചതിച്ചല്ലോ ന്റെ ചോറ്റാനിക്കരയമ്മേ...."

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...